അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍
വേറിട്ട ചിന്തകൾ
GLPS വളയൻചിറങ്ങര . തന്റെ ഒന്നാം ക്ലാസിലെ 33 കുട്ടികൾക്കും സ്വതന്ത്രമായി എഴുതുന്നതിനും ചിത്രം വരയ്ക്കുന്നതിനുമുള്ള സൗകര്യം വളരെ തുച്ഛമായ ചിലവിൽ വീട്ടിൽ ഒരുക്കിയിരിക്കുകയാണ് ഒന്നാം ക്ലാസിലെ രാജി ടീച്ചർ. ഈ കോവി ഡ് കാലത്ത് കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിനോ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോർഡ് ഉപയോഗിക്കുന്നതിനോ പറ്റാത്ത ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. നോട്ടുബുക്കിൽ എഴുതുന്നതിനും വരയ്ക്കുന്നതിനും തീർച്ചയായും രക്ഷിതാക്കളുടെ ഒരു നിയന്ത്രണം ഉണ്ടായിരിക്കും. വീടുകളിൽ മുറ്റത്ത് വിരിക്കുന്നതിന് ഉപയോഗിച്ചു വരുന്ന കറുത്ത ഷിറ്റ് ഓരോ കുട്ടിക്കും ആവശ്യമായ അളവിൽ മുറിച്ചെടുത്ത് ഡബിൾ സൈഡ് ടേപ്പ് ഉപയാഗിച്ച് കുട്ടിക്ക് പഠിക്കുന്നതിന് വീട്ടിൽ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് ഒട്ടിച്ചിരിക്കുകയാണ് ടീച്ചർ.
എഴുതുന്നതിനുള്ള ചോക്കും കുട്ടികൾക്ക് നൽകിയിട്ടുണ്ട്. രണ്ടിൽ കൂടുതൽ കുട്ടികളുള്ള വീടുകളിൽ ഒന്നിലേറെ ബോർഡുകൾ നൽകാനും ടീച്ചർ മറന്നിട്ടില്ല. ഒന്നാം ക്ലാസിലെ അക്ഷരങ്ങളും വാക്കുകളും എഴുതാൻ പഠിച്ചു തുടങ്ങുന്ന കുട്ടികളിൽ ഇത് വലിയ താത്പര്യം ഉണ്ടാക്കിയിട്ടുണ്ട്.
മാത്രമല്ല നോട്ടുബുക്കിൽ പെൻസിൽ കൊണ്ട് എഴുതി ഫോട്ടോ എടുത്ത് അയക്കുമ്പോൾ അത് പലപ്പോഴും വ്യക്തമാകാത്ത ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇതിനെല്ലാം ഒരു പരിഹാരമാണ് ഈ പുതിയ ബ്ലാക്ക് ബോർഡ്. ഒരു ക്ലാസിലേക്ക് വെറും 350 രൂപ മാത്രമാണ് ടീച്ചർക്ക് ഇതിനായി ചില വ് വന്നത്.
ഇതിനകം മുഴുവൻ കുട്ടികളുടെയും വീടുകളിൽ രണ്ടു തവണ ടീച്ചർ സന്ദർശനം നടത്തിക്കഴിഞ്ഞു. ഒന്നാം ക്ലാസുകാർ ഇപ്പോൾ ആനപ്പതിപ്പ് ഉണ്ടാക്കുന്ന തിരക്കിലാണ്. ഒന്നാം ക്ലാസുകാർക്ക് മാത്രമല്ല വീട്ടിലെ ഒന്നരവയസുകാരിക്കും 3 വയസുകാരനും ഒക്കെ ഇപ്പോൾ ടീച്ചർ സുപരിചിതയാണ്.
ഒന്നര വയസുകാരി ശിവാനി
കുട്ടികളുടെ ഗൃഹാന്തരീക്ഷം നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി കഴിഞ്ഞ കോവിസ് വർഷത്തിലും അതിനു മുമ്പുള്ള വർഷങ്ങളിലും ഗൃഹസന്ദർശനം നടത്തിയിരുന്നു. കുട്ടികൾക്കുള്ള ചെറിയ സമ്മാനങ്ങളുo കൂടെ കരുതിയിരിക്കും. കഴിഞ്ഞ വർഷത്തെ ഒരു രക്ഷിതാവിന്റെ സഹായത്തോടെ ക്ലാസിൽ ഫോൺ ഇല്ലാതിരുന്ന ഒരു കുട്ടിക്ക് ഫോൺ ലഭ്യമാക്കാനും സാധിച്ചു.
ഈ വര്‍ഷത്തെ കുട്ടികള്‍ : Malayalam Image Editor എന്ന application ഉപയോഗിച്ച് ചെയ്തത്.
ആന വിശേഷം :ഒന്നാം ക്ലാസ്സ് കുട്ടികള്‍ക്കായി തയ്യാറാക്കിയ റീഡിംഗ് കാര്‍ഡുകള്‍.
ആനപ്പതിപ്പ് തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ രാജി ടീച്ചറിന്‍റെ കുട്ടികള്‍.
No comments:
Post a Comment