🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, February 19, 2024

എൽ.എസ്.എസ് പൊതുവിജ്ഞാനം /adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠനസഹായി

എൽ.എസ്.എസ് പൊതുവിജ്ഞാനം
തയ്യാറാക്കിയത്:
തസ്നീം ഖദീജ
എം.ജി. യു.പി. സ്കൂൾ
രാമനാട്ടുകര






Friday, February 16, 2024

ഗാന്ധി ഇർവിൻ കരാർ. /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്രസമര ചരിത്രം/ സംഭവങ്ങൾ 

64 . ഗാന്ധി ഇർവിൻ കരാർ.
           1931 ഫെബ്രുവരി 17 മുതൽ തുടർച്ചയായി 15 ദിവസം ഗാന്ധിജിയും വൈസ്രോയിയും തമ്മിൽ ചർച്ച നടന്നു .ആശ്വാസം പകരാൻ തക്കവിധം കാര്യമായ എന്തെങ്കിലും ഈ സംഭാഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വരും എന്ന് പലരും പ്രതീക്ഷിച്ചു. ഒടുവിൽ മാർച്ച് അഞ്ചിന് ഗാന്ധി- ഇർവിൻ സന്ധി പുറത്തുവന്നു. 
   അതിലെ വ്യവസ്ഥകൾ നിരാശാജനകമായിരുന്നു. പ്രധാന വ്യവസ്ഥകൾ ഇതൊക്കെയായിരുന്നു.
 സത്യാഗ്രഹ പരിപാടികൾ നിർത്തിവയ്ക്കും.
 ഭരണപരമായ നിയമങ്ങളെക്കുറിച്ച് പിന്നീട് ചർച്ചചെയ്യും.
 വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും.
   വിദേശ വസ്ത്ര ബഹിഷ്കരണം രാഷ്ട്രീയം നേട്ടങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തില്ല. ഭാവിയിൽ വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തികമായ അഭിവൃദ്ധിക്ക് വേണ്ടിയായിരിക്കും.
 മദ്യത്തിനും വിദേശ വസ്ത്ര ബഹിഷ്കരണത്തിനും എതിരായ സത്യഗ്രഹം നിയമാനുസൃതമായി മാത്രം ചെയ്യും.
   മർദ്ദനം അവസാനിപ്പിക്കും.
 ചില അടിച്ചമർത്തൽ നിയമങ്ങൾ പിൻവലിക്കും.
 കൊലപാതകവുമായി നേരിട്ട് ബന്ധമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും. തടവുകാരെ മോചിപ്പിക്കും.
 ജപ്തി ചെയ്ത വസ്തുക്കൾ തിരികെ കൊടുക്കും .
   ഇവയടക്കം ഇരുപത് വ്യവസ്ഥകളാണ് കരാറിൽ ഉണ്ടായിരുന്നത്.
    . വ്യവസ്ഥകൾ പുറത്തുവന്നതോടെ നെഹ്റു അടക്കം എല്ലാവരും ഈ സന്ധിയെ എതിർത്തു. പൂർണ്ണ സ്വാതന്ത്ര്യത്തെപ്പറ്റി ഒന്നും സൂചിപ്പിക്കാത്തതിനെപ്പറ്റിയായിരുന്നു രൂക്ഷമായ അഭിപ്രായ ഭിന്നത .അന്ന് രാത്രി സമ്മേളിച്ച കോൺഗ്രസ് പ്രവർത്തക കമ്മിറ്റിയിൽ കരാർ വ്യവസ്ഥകൾ കടുത്ത വിവാദത്തിന് പാത്രമാക്കി. ഇത് തള്ളിക്കളയണമെന്ന് നെഹ്റുവും സുഭാഷ് ചന്ദ്രബോസ് അടക്കം ഇടതുപക്ഷ ചിന്താഗതിക്കാർ അഭിപ്രായപ്പെട്ടു .തനിക്ക് അതിൽ ദുഃഖമോ വൈരാഗ്യമോ തോന്നുമെന്ന് കരുതേണ്ടതില്ലെന്നും അങ്ങനെയാണ് വേണ്ടതെങ്കിൽ തള്ളിക്കളയാമെന്നും ഗാന്ധിജി സമ്മതിച്ചു. പക്ഷേ ഒടുവിൽ എല്ലാവരും ഏക അഭിപ്രായക്കാരായി മാറി. സുഭാഷ് ബോസും പച്ചക്കൊടി കാട്ടി. അങ്ങനെ ഈ സന്ധി ഇന്ത്യക്കാരെ ഒട്ടും പിന്നോട്ട് വലിക്കുന്നില്ലെന്നും,  ഭാവിയിലേക്കുള്ള എളിയ കാൽവെപ്പ് ആണെന്നും ഉള്ള നിഗമനത്തോടെ കോൺഗ്രസ് അംഗീകരിച്ചു.
   സർദാർ പട്ടേൽ അധ്യക്ഷത വഹിച്ച കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ 'സന്ധി തുലയട്ടെ' എന്നും 'ഭഗത് സിംഗിന്റെ ഘാതകരെ വെറുതെ വിടില്ല' എന്നും മുദ്രാവാക്യം വിളിച്ചുകൊണ്ട് ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞ കുറെ ചെറുപ്പക്കാർ ഗാന്ധിജിയുടെ മുന്നിലേക്ക് നീണ്ട പ്രകടനം നടത്തി. പ്രകടനക്കാർ സമ്മാനിച്ച കറുത്ത പൂക്കൾ ഗാന്ധി പുഞ്ചിരിയോടെ ഏറ്റുവാങ്ങി.ഭഗത് സിങ്ങിന്റെ ഘാതകരെ അങ്ങ് പിടിച്ചു തരണം എന്ന മുദ്രാവാക്യത്തോടെ ഗാന്ധിജിയെ അവർ പിന്തുടർന്നു. ഈ യുവാക്കളെ ജവഹർലാൽ നെഹ്റു ഇടപെട്ടാണ് തിരിച്ചയച്ചത്. ഗാന്ധി- ഇർവിൻ കരാർ ഒരു പാഴ് വേലയാവുകയാണുണ്ടായത് .ആ വർഷം ആഗസ്റ്റിൽ ഇർവിൻ പ്രഭുവിന് സ്ഥാനഭ്രംശമുണ്ടായി. ഇംഗ്ലണ്ടിൽ ലേബർ കക്ഷിക്ക് പകരം യാഥാസ്ഥിതിക കക്ഷി അധികാരത്തിൽ വന്നതു കൊണ്ടായിരുന്നു ഈ സ്ഥാനഭ്രംശം. പകരം വന്നത് വെല്ലിങ്ടൺ പ്രഭു. ഇന്ത്യക്കാർ ഭരണത്തിലിരിക്കാൻ കൊള്ളാത്തവരാണെന്ന് വിശ്വസിക്കുന്ന കൂട്ടരായിരുന്നു യാഥാസ്ഥിതിക കക്ഷികൾ. അതുകാരണം വെല്ലിംഗ്ടൺ കർക്കശത്തിൽ പെരുമാറി ത്തുടങ്ങി. ഗാന്ധി-ഇർവിൻ കരാറിലെ വ്യവസ്ഥകൾ ഒന്നൊന്നായി കാറ്റിൽ പറത്തുകയും ചെയ്തു.
      കിഴക്കൻ ബംഗാളിൽ കോൺഗ്രസുകാർ നടത്തിയ ഒരു കൊച്ചു ജാഥയുടെ നേരെ പോലീസ് നിറയൊഴിച്ചു.നാലു പേർ തത്ക്ഷണം മരിച്ചു. സമാധാനപരമായി നയിച്ചിരുന്ന ഒരു ജാഥയെയാണ് പോലീസ് ആക്രമിച്ചത്. പോലീസിനു പിടിക്കാത്തത് ജാഥക്കാർ തലയിൽ ധരിച്ച ഗാന്ധി തൊപ്പിയും ഒരു വാഹനത്തിൽ കൊണ്ടുനടന്ന ഗാന്ധിജിയുടെ ഛായാചിത്രവുമായിരുന്നു. രണ്ടും എടുത്തു മാറ്റാൻ പോലീസ് ആജ്ഞാപിച്ചു. ജാഥക്കാർ കൂട്ടാക്കിയില്ല. ഈ അനുസരണക്കേടിനെ ഒരു പാഠം പഠിപ്പിക്കാനാണ് ജാഥയ്ക്ക് നേരെ പൊലീസ് നിറയൊഴിച്ചതും, ഗാന്ധി തൊപ്പി തട്ടിപ്പറിച്ചെടുത്ത് തീ കത്തിച്ചതും. പ്രസ്തുത സംഭവത്തെത്തുടർന്ന് ഒരു കെട്ടിടത്തിന് മീതെ പറപ്പിച്ചിരുന്ന ദേശീയ പതാക അവർ പിച്ചിചിന്തുയും ജാഥയിലെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.
   ഉത്തർപ്രദേശിലും പോലീസ് ഇത്തരം അതിക്രമങ്ങൾ കാട്ടി. ഗാന്ധിജി പുതിയ വൈസ്രോയിയോട് ഈ അനിഷ്ട സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. തയ്യാറായില്ലെന്ന് മാത്രമല്ല ഗാന്ധി --ഇർവിൻ കരാർ അസംബന്ധമാണെന്ന നിലയിൽ ഗാന്ധിജിക്ക് മറുപടി നൽകുകയും ചെയ്തു.
        ധിക്കാരപരമായ പെരുമാറ്റത്തിൽ അരിശം പൂണ്ട കോൺഗ്രസ് ഗവൺമെന്റിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തി. നിയമലംഘന പ്രസ്ഥാനം പുനരാരംഭിക്കുകയും ചെയ്തു. പണ്ടത്തേക്കാൾ തീവ്രമായ ശൈലിയിൽ ആയിരുന്നു. സത്യഗ്രഹക്കാരുടെ തിരിച്ചുവരവ്.
    ഈ സന്ദർഭത്തിലാണ് രണ്ടാം വട്ടമേശ സമ്മേളനത്തിന് ഇംഗ്ലണ്ടിൽ കളമൊരുങ്ങിയത് .
    പുതിയ വൈസ്രോയിയുടെ  നീതി രഹിതമായ പെരുമാറ്റത്തിൽ പ്രതിഷേധം കാട്ടാൻ ഈ സന്ദർഭം കോൺഗ്രസ് ഉപയോഗിച്ചു.മുൻ വൈസ്രോയിയുമായുള്ള ധാരണ അനുസരിച്ചാണ് രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത് . ഈ തീരുമാനം പുന:പരിശോധിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതിന് വേറെയും കാരണങ്ങളുണ്ടായിരുന്നു. സമ്മേളനത്തിലെക്കുള്ള പ്രതിനിധിയായി എം എ അൻസാരിയെ കോൺഗ്രസ് പ്രവർത്തകസമിതി നിയോഗിച്ചിരുന്നു .എന്നാൽ അതിനെ എതിർത്തു, മുസ്ലിം സമുദായത്തിന്റെ കാര്യം പറയാൻ ലീഗിന് പ്രതിനിധികൾ ഉണ്ടെന്നും മറ്റൊരു മുസ്ലിമിനെ അയക്കാൻ കോൺഗ്രസിന് അർഹതയില്ലെന്നും വൈസ്രോയിയോട് പറഞ്ഞു . വൈസ്രോയി ജിന്നയുടെ അഭിപ്രായം ശരി വയ്ക്കുകയും കോൺഗ്രസ് സംഘടന നൽകിയ പ്രതിനിധികളുടെ ലിസ്റ്റിൽ നിന്ന് അൻസാരിയുടെ പേര് വെട്ടിക്കളയുകയും ചെയ്തു .കോൺഗ്രസ്, വൈസ്രോയുടെ ഈ നടപടിയെ അപലപിച്ചു. കോൺഗ്രസ്സ് ഒരു മതേതര പ്രസ്ഥാനമാണെന്നും ഹിന്ദു എന്നോ മുസ്ലിം എന്നോ സിക്കുകാരൻ എന്നോ സംഘടനയ്ക്ക് വകഭേദം ഇല്ലെന്നും പറഞ്ഞു .ഏറ്റവും അർഹരായവരെ തിരഞ്ഞെടുക്കുക എന്നതാണ് തങ്ങളുടെ നയം .അതിൽ എത്ര ഹിന്ദു എത്ര മുസ്ലിം എന്ന് ശ്രദ്ധിക്കാറില്ല. അൻസാരി പോകാൻ പാടില്ലെങ്കിൽ ആരും പോകണ്ട എന്ന് തീരുമാനത്തിൽ കോൺഗ്രസ് ഉറച്ചുനിന്നു. എന്നാൽ ഇത്തവണ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ് ഏതായാലും നല്ലത് എന്ന് അഭിപ്രായമായിരുന്നു പിന്നീട് കോൺഗ്രസിന്. എന്നാൽ ഒരാൾ മാത്രം പങ്കെടുത്താൽ മതി എന്ന് തീരുമാനിക്കപ്പെട്ടു.  ആ ആൾ മഹാത്മാഗാന്ധി തന്നെ ആവണമെന്നും നിശ്ചയിച്ചു. അങ്ങനെയാണ് സെപ്റ്റംബർ ഏഴിലെ സമ്മേളനത്തിൽ സംബന്ധിക്കാൻ കോൺഗ്രസിന്റെ ഏക പ്രതിനിധിയായി ഗാന്ധിജി ചെല്ലുന്നത് .സരോജിനി നായിഡുവും മദൻ മോഹൻ മാളവ്യയും ഗാന്ധിജിയുടെ ഒപ്പം ഉണ്ടായിരുന്നു. 
      വട്ടമേശ സമ്മേളനം ആരംഭിച്ചു .അവിടെ സന്നിഹിതരായവരിൽ അധികം പേരും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു സ്തുതി പാടാൻ വന്നവരാണെന്ന് ഗാന്ധിജിക്ക് മനസ്സിലായി. താൻ ഒറ്റപ്പെട്ടിരിക്കുകയാണ് എന്നും .മിക്കവരും അവരുടെ സമുദായത്തിനു വേണ്ടിയാണ് വാദിച്ചത്. ഇന്ത്യയെയും ഇന്ത്യൻ ജനതയെയും ഒന്നിച്ചു കാണാൻ അവർ തുനിഞ്ഞില്ല.
    ഗാന്ധിജി മാത്രമാണ് ഏകീകൃതമായ ഇന്ത്യൻ സമുദായത്തിന് വേണ്ടി വാദിച്ചത്.
     ഇന്ത്യൻ മുസ്ലീങ്ങളുടെ നേതാവായി എത്തിയത് ആഗാഖാനായിരുന്നു.ഇംഗ്ലണ്ടിൽ സ്ഥിരതാമസക്കാരനായിരുന്നു അദ്ദേഹം.
     യോഗത്തിന്റെ തുടക്കത്തിൽ തന്നെ തടസ്സവാദവുമായി ചിലർ എഴുന്നേറ്റു. ഇന്ത്യയിൽ നിലവിലുള്ള പ്രശ്നം സാമുദായികമാണ്. അതിനൊരു പരിഹാരം കണ്ടെത്തിയിട്ട് വേണം നടപടികൾ ആരംഭിക്കാൻ. ഇതായിരുന്നു തടസവാദം. ഈ പ്രശ്നം വലിച്ചിഴച്ചു കൊണ്ടുവന്നത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഇംഗ്ലണ്ടിലെ പ്രതിനിധികളായിരുന്നു. അത് അവർ ബോധപൂർവ്വം ഉന്നയിച്ചതാണ്. ഇന്ത്യയിലെ രാഷ്ട്രീയരംഗം സമുദായികമായ ചേരിതിരിവ് കൊണ്ടും വർഗ്ഗീയമായ ഭിന്നിപ്പുകൊണ്ടും കലുഷിതമായിരിക്കുകയാണെന്ന്   സ്ഥാപിക്കണമായിരുന്നു അവർക്ക്. 
 ഗാന്ധിജിയുടെ ശബ്ദത്തിന് യോഗത്തിൽ അംഗീകാരം ലഭിച്ചില്ല. സമ്മേളനം അപൂർണ്ണതയിൽ കലാശിപ്പിക്കാനായിരുന്നു ഹിന്ദുമതത്തിന്റെയും സിക്കുമതത്തിന്റെയും വക്താക്കൾ ശ്രമിച്ചത്. സാമ്രാജ്യത്വത്തിന്റെ കളിപ്പാവകളായി അവരും വർത്തിച്ചു .
  പരസ്പര ധാരണയോടെ നാനാത്വത്തിൽ ഏകത്വം കണ്ടെത്താനുള്ള ഗാന്ധിജിയുടെ യജ്ഞം വർഗ്ഗീയവാദികളുടെ അവസരവാദപരമായ നയംമൂലം താറുമാറായി. ഗാന്ധിജി സഹികെട്ട് സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തു .
   നിരാശയോടെ തിരിച്ചുവന്ന ഗാന്ധിജിയെ ദിവസങ്ങൾക്കകം വീണ്ടും തടവിലാക്കി. 
   ഗാന്ധിജി ലണ്ടനിൽ നിന്നും യാത്ര തിരിക്കും മുമ്പ് ജവഹർലാൽ നെഹ്റുവിനെയും മറ്റും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നിരവധി കോൺഗ്രസുകാരെ ജയിലിൽ ഇട്ടു. പെഷവാർ  സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൽ ഗാഫർഖാനും,  ഖാൻ സാഹിബും അവിടുത്തെ മറ്റ് ദേശീയ നേതാക്കളും തുറങ്കലിൽ അടയ്ക്കപ്പെട്ടു. ബംഗാളിലെ ചിറ്റഗോംഗ് പട്ടണത്തിൽ പോലീസ് നരവേട്ട നടത്തി. നേതാക്കളുടെ വീടുകൾ കൊള്ള ചെയ്യുകയും അഗ്നിക്കിരയാക്കുകയും ചെയ്തു . ജയിലിൽ കിടക്കുന്ന രാഷ്ട്രീയക്കാരായ തടവുപുള്ളികളെ പോലും ജയിൽ മുറിക്കകത്ത് കയറിച്ചെന്ന് പോലീസ് മർദ്ദിച്ചു. ഇതേപ്പറ്റി അന്വേഷിക്കാൻ ചെന്ന ഗാന്ധിജിയോട് വൈസ്രോയി തണുപ്പൺ മട്ടിലാണ് പെരുമാറിയത്.
     ഗാന്ധിജിയുടെ അറസ്റ്റിനോടൊപ്പം കോൺഗ്രസ് സംഘടനയെ വീണ്ടും നിരോധിക്കുകയും വല്ലഭായി പട്ടേൽ അടക്കം പലരെയും വീണ്ടും ജയിലിൽ അടയ്ക്കുകയും ചെയ്തു .ആസാദ് , സുഭാഷ് ചന്ദ്രബോസ്,  അൻസാരി തുടങ്ങിയവർ അങ്ങനെ ജയിലിലായി.
   നേതാക്കളെ തടവിലിടുകയും പാർട്ടി നിരോധിക്കുകയും ചെയ്തുവെങ്കിലും പ്രസ്ഥാനം അതിൻറെ രീതിയിൽ നിരോധനം ലംഘിക്കുകയും നിയമലംഘന പ്രസ്ഥാനം തുടരുകയും ചെയ്തു. ഭീകര മർദ്ദനം അഴിച്ചുവിട്ടുകൊണ്ട് സമരത്തെ നേരിടാനാണ് സർക്കാർ തുനിഞ്ഞത്.
    കോൺഗ്രസ് പാർട്ടിയോടൊപ്പം അതിൻറെ അനുബന്ധപ്രസ്ഥാനങ്ങളെയും ഗവൺമെൻറ് നിയമവിരുദ്ധമാക്കി. കർഷക സഭകൾ, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ എന്നിങ്ങനെ പല സംഘടനകളിലുമായി,  കോൺഗ്രസ് പ്രസ്ഥാനവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്ന് പോലീസിന് സംശയം തോന്നിയ എല്ലാ പ്രസ്ഥാനക്കാർക്കും ഭീഷണി നേരിടേണ്ടിവന്നു.
       കേരളത്തിലും വ്യാപകമായ അറസ്റ്റും മർദ്ദനവും നടന്നു. അഖിലേന്ത്യാ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ കേരളത്തിലെങ്ങും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു. കോഴിക്കോട് കടപ്പുറത്ത് പി കൃഷ്ണപിള്ള, കെ ദാമോദരമേനോൻ, അമ്പാടി കാർത്ത്യായനിയമ്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേരാൻ തീരുമാനിച്ചു. പോലീസ് സൂപ്രണ്ടും വലിയൊരു പോലീസ് സംഘവും അവിടെ കാത്തിരിപ്പുണ്ടായിരുന്നു. യോഗം നിരോധിച്ചു കൊണ്ട് വലിയ ഒരു പരസ്യപ്പലകയും കടപ്പുറത്ത് തൂക്കിയിട്ടിരുന്നു. പോലീസുകാരുടെ കൺമുമ്പിൽ വെച്ച് തന്നെ നേതാക്കന്മാർ അതു വലിച്ചുകീറുകയും പ്രസംഗം തുടങ്ങുകയും ചെയ്തു.  ധാരാളം കേൾവിക്കാരും ഉണ്ടായിരുന്നു.  നിരോധനം ലംഘിച്ചു പ്രസംഗം തുടങ്ങിയപ്പോൾ മൂന്നു നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനു വഴങ്ങാതിരുന്ന കൃഷ്ണപിള്ളയെ കടപ്പുറത്ത് വച്ചുതന്നെ പോലീസ് നേരിട്ടു. ഉറക്കെ  മുദ്രാവാക്യം വിളിച്ച കൃഷ്ണപിള്ളയെ പോലീസ് കഠിനമായി മർദ്ദിച്ചു. തുടർന്ന് അവരെ വാഹനത്തിൽ തൂക്കിയെടുത്തിട്ടു. കണ്ണൂരിൽ ജാഥ നയിച്ച വിദ്യാർത്ഥികളെ പൊതിരെ തല്ലി . പലർക്കും മാരകമായി പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച വിഷ്ണു ഭാരതീയനെയും വേറെ ഒമ്പത് പേരെയും അറസ്റ്റ് ചെയ്യുകയും ലാത്തിയടിയേറ്റു പിടയുന്ന നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. ഗുരുവായൂരിൽ നിരോധനം ലംഘിച്ചു പ്രസംഗം നടത്തിയ എ കെ ഗോപാലനെയും എൻ പി ദാമോദരനെയും അറസ്റ്റ് ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ ഒരു സിരാകേന്ദ്രം ആയിരുന്ന തൃശ്ശിവപേരൂരിൽ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് അറസ്റ്റിലായി. വൈകുന്നേരം മണികണ്ഠനാൽത്തറയിൽ നടന്ന യോഗത്തിൽ പ്രസംഗിച്ചതിന്  അംശി നാരായണപിള്ള,  അധ്യക്ഷനായിരുന്ന ഡോക്ടർ എ ആർ മേനോൻ, പുത്തേഴത്ത് രാമ മേനോൻ,  പനമ്പിള്ളി ഗോവിന്ദമേനോൻ എന്നീ നേതാക്കളെ അറസ്റ്റ് ചെയ്തു. 
        ഗാന്ധിജിയുടെ അറസ്റ്റിനെ തുടർന്നുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്ത്യയിലാകമാനം ഒരു ലക്ഷത്തോളം സന്നദ്ധ ഭടന്മാരുംഅറസ്റ്റ് വരിച്ചു . ഇതിൽ പത്ത് ശതമാനത്തിലേറെ വനിതകൾ ആയിരുന്നു. പൂട്ടിയിടുകയോ കണ്ടു കെട്ടുകയോ ചെയ്ത പത്രമാഫീസുകൾ 180. ജനക്കൂട്ടത്തിനുനേരേ നടത്തിയ ലാത്തിച്ചാർജിന്റെ എണ്ണം മുന്നൂറ്റി ഇരുപത്തഞ്ച്. 
     ഈ കലങ്ങിമറിഞ്ഞ അന്തരീക്ഷത്തിൽ ഗാന്ധിജി യർവാദാ ജയിലിൽ വീണ്ടും ഒരു നിരാഹാരവ്രതം ആരംഭിച്ചു. സമരം താൽക്കാലികമായി നീട്ടിവയ്ക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു .     നിലവിലുള്ള നിയമലംഘന പ്രസ്ഥാനത്തിന്റെ പ്രവർത്തനശൈലി ഗാന്ധിജിക്ക് ഇഷ്ടപ്പെട്ടില്ല സമരം ചെയ്യുന്നവരുടെ ധീരതയും അവരുടെ ദേശസ്നേഹവും അംഗീകരിക്കുന്നെങ്കിലും സമര രീതിയോട് ഗാന്ധിജിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഏതായാലും ആത്മശുദ്ധീകരണത്തിന് വേണ്ടി വരുന്ന സമയം മറ്റു ചിന്തകൾ കൂടാതെ ശാന്തമായിരിക്കാൻ സമരം നിർത്തി വയ്ക്കുക തന്നെ വേണമെന്ന് ഗാന്ധിജി നിർബന്ധം പിടിച്ചു. മറ്റുള്ളവർക്ക് വഴങ്ങുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല. കൂടുതൽ ശക്തി സംഭരിക്കാനും മനക്കരുത്ത് നേടാനുമാണ് താൻ ഉപവാസം അനുഷ്ഠിക്കുന്നതെന്നും കൂടുതൽ ശക്തിയോടെ ആഞ്ഞടിക്കുമെന്നും ഗാന്ധിജി പറഞ്ഞു. എന്നാൽ സർക്കാർ ഈ താക്കീത് വില വെച്ചില്ല. സിവിൽ നിയമലംഘനം പിൻവലിക്കുന്നത് കൊണ്ട് മാത്രം തടവുകാരെ വിട്ടയക്കുന്നതല്ലെന്നും അത് നിശ്ശേഷം ഉപേക്ഷിക്കുന്നത് വരെ നിലപാടിൽ മാറ്റടിവണ്ടാവില്ലെന്ന് ആയിരുന്നു സർക്കാരിൻറെ പ്രതികരണം ഗാന്ധിജി അതിനെതിരെ ഒന്നും അനങ്ങിയില്ല എന്നാൽ ഗാന്ധിജിയുടെ ദുരൂഹത നിറഞ്ഞ പെരുമാറ്റം നേതാക്കളിൽ പലർക്കും ഇഷ്ടപ്പെട്ടില്ല .സഹിക്കെട്ട വിതൽ ഭായ് പട്ടേലും സുഭാഷ് ചന്ദ്ര ബോസും ഗാന്ധിജിയുടെ ഈ തീരുമാനത്തിനെതിരെ ജയിലിൽ നിന്ന് ഒരു പരസ്യപ്രസ്താവന പുറപ്പെടുവിച്ചു. താൻ നേതൃത്വത്തിന് അയോഗ്യനാണെന്ന് ഗാന്ധിജി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്നാണ് അവർ പ്രസ്താവനയിൽ പറഞ്ഞത് .
തയ്യാറാക്കിയത്; പ്രസന്നകുമാരി ജി

കഥാപാത്ര നിരൂപണം / adhyapakakkoottam

അധ്യാപകക്കൂട്ടം മലയാളം

കഥാപാത്ര നിരൂപണം തയ്യാറാക്കു
മ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ...

തയ്യാറാക്കിയത് : പ്രിൻസി വിനീഷ്


Wednesday, February 14, 2024

Monday, February 12, 2024

Sunday, February 11, 2024

വട്ടമേശ സമ്മേളനം /adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ

 63.  വട്ടമേശ സമ്മേളനം
             
                  1930 - 31 കാലഘട്ടം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദുർഘടം പിടിച്ച ഒരു വർഷമായിരുന്നു. സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി എല്ലാ പ്രമുഖ നേതാക്കളെയും ജയിലിലടച്ചു. ഗാന്ധിജി,  മോത്തിലാൽ,  ജവഹർലാൽ,  പട്ടേൽ,  രാജേന്ദ്രപ്രസാദ്,  സരോജിനി നായിഡു, നെഹ്റുവിൻറെ സഹധർമ്മിണി കമല നെഹ്റു, രാജഗോപാലാചാരി തുടങ്ങിയവരെല്ലാം ഇരുമ്പഴിക്കകത്തായി. നയിക്കാൻ നേതാക്കളില്ലാതാവുമ്പോൾ സമരം താനേ കെട്ടടങ്ങിക്കൊള്ളുമെന്നായിരുന്നു  ഗവൺമെന്റിന്റെ കണക്കുകൂട്ടൽ. എന്നാൽ അവർക്ക് തെറ്റി. നിയന്ത്രണാതീതമാംവണ്ണമാണ് അസ്വസ്ഥതകൾ ഇന്ത്യയിൽ പെരുകിയത്. 60000 വാളണ്ടിയർമാരാണ് ഈ ഒരു വർഷത്തിനുള്ളിൽ ജയിലിലായത്. ഈ ജയിൽ നിറയ്ക്കൽ പ്രസ്ഥാനം ഗുണവും ദോഷവും ചെയ്തു. ദോഷം താൽക്കാലികമായിരുന്നു. ഒരുതരം നിരാശ്രയത്വവും അനിശ്ചിതത്വവും. നയിക്കാൻ നേതാക്കന്മാർ പുറത്തുണ്ടായിരുന്നില്ല എന്നതായിരുന്നു ദോഷം. സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയാത്തവണ്ണം ദേശീയ പത്രങ്ങളുടെ വായും മുടികെട്ടിയ നിലയിലായിരുന്നു. സംഘടനാ പ്രവർത്തനം സർക്കാർ നിരോധിച്ചത് മൂലമുള്ള ശക്തി ക്ഷയവും ഉണ്ടായിരുന്നു. 
      സർക്കാരും കോൺഗ്രസ് നേതാക്കളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഇന്ത്യയുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്നത് പ്രയോജനപ്പെടുമെന്ന് ഈ ഘട്ടത്തിൽ ചിലർക്ക് തോന്നി. തേജ് ബഹാദൂർ സപ്രൂവും,  എ ആർ ജയയ്ക്കറുമാണ് ഇങ്ങനെ ചിന്തിച്ചവരിൽ പ്രധാനികൾ.  ജയിലിലുള്ള നേതാക്കളുടെ മനോഗതം മനസ്സിലാക്കിയശേഷം ഉദ്യമം മുന്നോട്ടു കൊണ്ടുപോകാം എന്ന് അവർ തീർച്ചപ്പെടുത്തി. അതിനായി അവർ വൈസ്രോയിയുടെ ഒരു കുറിപ്പുമായി യർവാദാ ജയിലിൽ ചെന്ന് ഗാന്ധിജിയെ കണ്ടു. തനിക്ക് സ്വന്തമായി ഇക്കാര്യത്തിൽ ഒന്നും പറയാനില്ല എന്ന് ഗാന്ധിജി പറഞ്ഞു. ജയിലിൽ ചെന്ന് മോത്തിലാലിനെയും ജവഹർലാലിനെയും കാണാൻ നിർദ്ദേശിച്ചു. ജവഹർലാലും പ്രവർത്തകസമിതി അംഗങ്ങളുടെ അഭിപ്രായം ആരാഞ്ഞതിനുശേഷം മാത്രമേ വല്ലതും തീരുമാനിക്കാൻ കഴിയൂ എന്ന് അഭിപ്രായപ്പെട്ടു. അവരും ജയിലിലായിരുന്നു. നെഹ്റു തന്നെ അക്കാര്യത്തിലും മുൻകൈയെടുത്തു. സരോജിനി നായിഡു, വല്ലഭായ് പട്ടേൽ , ജയറാം ദാസ്,  ദൗലത്ത് റാം, സെയ്ദ് മുഹമ്മദ് എന്നിവരായിരുന്നു പ്രവർത്തകസമിതിയിലെ മറ്റ് അംഗങ്ങൾ. ഗാന്ധിജിയുടെ സാന്നിധ്യത്തിൽ നെഹ്റുവിൻറെ നിർദ്ദേശത്തിന് അവർ സവിസ്തരം ഒരു മറുപടി തയ്യാറാക്കി. ബ്രിട്ടൻ ഇന്ത്യയിൽ നിന്നും സ്വയം വിട്ടു പോകാൻ തയ്യാറാകും വിധം കൂടിയാലോചനയ്ക്ക് പ്രാരംഭം കുറിക്കാത്ത ഒരു ചർച്ചയ്ക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സന്നദ്ധമല്ലെന്ന മറുപടിയാണ് അവർ തയ്യാറാക്കി നെഹ്റുവിന് അയച്ചുകൊടുത്തത്. തങ്ങളെ മോചിപ്പിക്കണമെന്നോ സംഘടനയുടെ നിരോധനം പിൻവലിക്കണമെന്നോ ഒരു നിർദ്ദേശവും അതിൽ വെച്ചിരുന്നില്ല.  എന്നാൽ, ഇന്ത്യൻ ജനതയുടെ ഭാഗധേയം നിർണയിക്കേണ്ടത് ഇന്ത്യൻ ജനത തന്നെയാണെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിൻറെ സമീപനം അനുകൂലമാണെന്ന് ബോധ്യപ്പെടുകയാണെങ്കിൽ വിദേശ വസ്ത്ര ബഹിഷ്കരണം തുടങ്ങിയ പരിപാടികൾ ഒഴികെയുള്ള നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കുന്നതിനെപ്പറ്റി ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു ചർച്ച ചെയ്യാൻ തങ്ങൾ ഒരുക്കമാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
         1930 നവംബർ 6ന് സർക്കാർ ഏകപക്ഷീയമായി ലണ്ടനിൽ വട്ടമേശ സമ്മേളനം വിളിച്ചു. കോൺഗ്രസ്സിനും ക്ഷണം ലഭിച്ചു. അവർ പോയില്ല. നാട്ടുരാജാക്കന്മാരുടെ 16 പ്രതിനിധികളും, ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് 56 പേരും (വിവിധ സംഘടനകളുടെ പ്രതിനിധികളായി) ഇംഗ്ലണ്ടിൽ നിന്നും 13 പേരും പ്രതിനിധികളായി പങ്കെടുത്തു. പങ്കെടുത്ത ഇന്ത്യൻ പ്രതിനിധികളിൽ പ്രമുഖർ ശ്രീനിവാസ ശാസ്ത്രിയും ഹരിജൻ പ്രതിനിധി അംബേദ്കറും മുസ്ലിം ലീഗിന്റെ പ്രതിനിധിയായ മുഹമ്മദലി ജിന്നയും മറ്റുമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മാക് ഡൊണാൾഡ് ആധ്യക്ഷം വഹിച്ചു. അധ്യക്ഷന്റെ പ്രസംഗം അടിമുടി അവ്യക്തത നിറഞ്ഞതായിരുന്നു. നാട്ടുരാജാക്കന്മാരുടെ ഭരണപങ്കാളിത്തമായിരുന്നു അവിടെ മുഖ്യമായും ചർച്ച ചെയ്യപ്പെട്ടത്.  നാട്ടുരാജ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഫെഡറൽ സമ്പ്രദായത്തിലുള്ള ഒരു ഭരണം ഇന്ത്യയ്ക്ക് നല്ലതാണെന്ന് ഡൊണാൾഡ് പറഞ്ഞു.
       മുസ്ലിം മത വിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയിൽ  ജിന്ന പ്രത്യേക നിയോജക മണ്ഡലത്തിന് വേണ്ടി വാദിച്ചു. ഹൈന്ദവ നേതാക്കൾ അവരുടെ മാത്രം കാര്യം പറഞ്ഞു. മുഹമ്മദലി ജിന്നയുടെ ചുവടുപിടിച്ചുകൊണ്ട് പട്ടികജാതിക്കാരുടെ പ്രത്യേക നിയോജകമണ്ഡലത്തിന് വേണ്ടി ഡോക്ടർ അംബേദ്കർ വാദിച്ചു.
    ഒന്നാം വട്ടമേശ സമ്മേളനം യാതൊന്നും നേടാതെയും യാതൊരു തീരുമാനവും കൈക്കൊള്ളാൻ കഴിയാതെയും ഒരു പാഴ് വേല മാത്രമായി. അതിനെ കളിയാക്കിക്കൊണ്ട് ജവഹർലാൽ പറഞ്ഞു,' ഇക്കൂട്ടർ ലണ്ടൻ നഗരത്തിൽ നിഴൽ നാടകത്തിലെ പാവകളെ നീക്കി കളിച്ചു' ആ സമ്മേളനം ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഒരു ലാഭക്കച്ചവടം ആയിരുന്നു. ഇന്ത്യക്കാർ ഇനിയും സ്വയംഭരണം അവകാശപ്പെടാൻ മാത്രം പക്വത നേടിയിട്ടില്ല എന്ന തോന്നലാണ് അവർക്കുണ്ടായത്. സ്വയംഭരണം നൽകണമെന്ന് ശക്തിയായി വാദിക്കുന്നവരുടെ വാദമുന ഒടിച്ചു കളയാൻ പോലും പ്രയോജനപ്പെട്ടു അവർക്ക് ഈ ഒന്നാം സമ്മേളനം . ഇത്രയും വർഷമായിട്ടും ഇന്ത്യക്കാർക്ക് ഒരു പൊതു ധാരണയിൽ എത്താൻ കഴിഞ്ഞില്ല എന്നതായിരുന്നു ബ്രിട്ടീഷ് ഭരണത്തിന്റെ വാദം. ഇവർ ഒരിക്കലും യോജിക്കില്ല. ഇവർക്ക് ഒരു പൊതു ധാരണയുമില്ല . അന്യോന്യം കലഹിക്കുക എന്നല്ലാതെ. നാം ഭരണം കൈയൊഴിഞ്ഞാൽ തന്നെ ആരുടെ കൈകളിലാണ് ഭരണം ഏൽപ്പിക്കേണ്ടത് ഇതായിരുന്നു പുതിയ വാദഗതി. 
     ഇതിനിടയിൽ ഇന്ത്യയിലും ഇംഗ്ലണ്ടിലും ചില രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായി. ഒരു പ്രത്യേക വിജ്ഞാപനം വഴി  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ പ്രവർത്തകസമിതി അംഗങ്ങളെയും തടവിൽ നിന്നും മോചിപ്പിച്ചു. ഗാന്ധിജിയും മറ്റുള്ളവരും പുറത്തുവന്നു.മോത്തിലാൽ നെഹ്റുവിനെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. രോഗബാധിതനായതിനെ തുടർന്ന് ജവഹർലാലിനെയും പിതാവിനോടൊപ്പം വിട്ടയച്ചിരുന്നു. അപ്പോഴും ഒരുവശത്ത് സത്യാഗ്രഹവും അറസ്റ്റും തുടരുകയായിരുന്നു.
    പ്രവർത്തകസമിതി അംഗങ്ങൾ മോചിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഭാവി പരിപാടി രൂപപ്പെടുത്താൻ അവർ അലഹബാദിൽ ഒത്തുകൂടി. ഈ ഘട്ടത്തിൽ ലണ്ടനിലായിരുന്ന സപ്രൂവും ശ്രീനിവാസ ശാസ്ത്രിയും ചേർന്ന് പ്രവർത്തകസമിതിക്ക് അടിയന്തര സന്ദേശം അയച്ചു .നയപരമായ എന്തെങ്കിലും തീരുമാനം എടുക്കരുത് എന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ളതായിരുന്നു സന്ദേശം. 
  1931 മെയ് 6 ന് രോഗം മൂർച്ഛിച്ചു മോത്തിലാൽ നെഹ്റു അന്തരിച്ചു. രാഷ്ട്രത്തിന് അപരിഹാര്യമായ നഷ്ടമായിരുന്നു അത്.
    സപ്രൂവും ശ്രീനിവാസ ശാസ്ത്രിയും ലണ്ടനിൽ നിന്നും തിരിച്ചെത്തി. അവർക്കൊരു പ്രത്യേക ദൗത്യം നിർവഹിക്കാനുണ്ടായിരുന്നു.  ഗാന്ധിജി വൈസ്രോയിയെ കാണണം .അത് ഗാന്ധിജി ഇഷ്ടപ്പെട്ടില്ല അങ്ങനെയൊരു ചർച്ചയുടെ ആവശ്യമില്ലെന്ന് ഗാന്ധിജി പറഞ്ഞു. ഗാന്ധിജിയെ നിർബന്ധിക്കാൻ അവർ പ്രവർത്തകസമിതി അംഗങ്ങളെ പ്രേരിപ്പിച്ചു. ഒടുവിൽ ഗാന്ധിജി വഴങ്ങി.
      ഇതിനിടയിൽ മുഹമ്മദലിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് നിയമലംഘന പ്രസ്ഥാനത്തെ നിശിതമായി വിമർശിക്കുകയും,  ഇന്ത്യയിൽ അരാജകത്വം സൃഷ്ടിക്കുന്നതിനാണ് ഗാന്ധിജിയും കോൺഗ്രസ്സും ഒരുങ്ങിയിരിക്കുന്നതെന്ന കുറ്റാരോപണം നടത്തുകയും ചെയ്തു. കോൺഗ്രസും ഗാന്ധിജിയും തങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാണെന്നും അവരുടെ പ്രലോഭനങ്ങളിൽ കുടുങ്ങി തങ്ങളുടെ താൽപര്യം ഹനിക്കത്തക്ക  വിധം കോൺഗ്രസുമായി യാതൊരു വ്യവസ്ഥയും ഉണ്ടാക്കാൻ പാടില്ലെന്നും ഒരു പ്രമേയം മുഖേന വൈസ്രോയിയെ അറിയിച്ചു . ഗാന്ധിജിയും വൈസ്രോയിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നു എന്ന അഭ്യൂഹത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതായിരുന്നു ഈ പ്രമേയം.
തയ്യാറാക്കിയത് പ്രസന്നകുമാരി.ജി.

ഫെബ്രുവരി - 12 വി.ടി.ഭട്ടതിരിപ്പാട് ചരമ വാർഷിക ദിനം /adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ഫെബ്രുവരി - 12
വി.ടി.ഭട്ടതിരിപ്പാട് ചരമ വാർഷിക ദിനം
✨✨✨✨✨✨
സ്വന്തം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക പടവാളാക്കി പൊരുതിയ നവോത്ഥാന നായകൻ വി.ടി.ഭട്ടതിരിപ്പാടിന്റെ ജീവിതകഥ.
✍️✍️✍️✍️✍️
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.



Monday, February 5, 2024

62 .പെഷവാർ കലാപം/adhyapakakkoottam

അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ സമര ചരിത്രം/ സംഭവങ്ങൾ 

62 .പെഷവാർ കലാപം

      ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ കൈബർ ചുരത്തിന്റെ ഏതാണ്ട് 15 കിലോമീറ്റർ അകലെയാണ് പെഷവാർ. ഇവിടത്തെ താമസക്കാർ  ഭൂരിപക്ഷവും പഠാൻകാരാണ്. 
    ഭൂരിപക്ഷം പേരും മുസ്ലിം മതവിഭാഗത്തിൽ പെട്ടവർ. അവർക്ക് ധീരരായ രണ്ട് നേതാക്കന്മാർ ഉണ്ടായിരുന്നു. സഹോദരന്മാരായ ഖാൻ സാഹേബും അബ്ദുൾ ഗാഫർ ഖാനും.  അബ്ദുൾ ഗാഫർഖാൻ അനുജൻ. ഗാന്ധിജിയുടെ ഏറ്റവും അടുത്ത അനുയായി. അദ്ദേഹം അതിർത്തി ഗാന്ധി എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. അദ്ദേഹത്തിന് സ്വന്തമായി ഒരു സന്നദ്ധസേനയുണ്ടായിരുന്നു.
'ഖുദായ് ഖിദ്മത്ഗാർ'. ഈശ്വരന്റെ സേവകന്മാർ എന്നാണ് ഇതിനർത്ഥം. പരസ്പരം മല്ലടിച്ചും അന്ധവിശ്വാസത്തിൽ കുടുങ്ങിയും നിരക്ഷരരായി കഴിഞ്ഞ പഠാൻകാരെ മെരുക്കിയെടുക്കാൻ വേണ്ടി സ്ഥാപിച്ച ഒരു പ്രസ്ഥാനമായിരുന്നു ഇത്. പ്രസ്ഥാനക്കാരുടെ യൂണിഫോം ഇളം ചുവപ്പ് ആയിരുന്നു. അതിനാൽ ചെങ്കുപ്പായക്കാർ എന്നും അവരെ വിളിച്ചു വന്നിരുന്നു. 1929 ൽ ഈ പ്രസ്ഥാനം രൂപീകരിച്ചു. ഉപ്പുസത്യാഗ്രഹത്തിന് തൊട്ടുമുമ്പാണ് ഈ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സന്നദ്ധ സേനാ വിഭാഗമായി മാറിയതും ദേശീയ സമരത്തിൽ പങ്കാളികളായതും.
     ഉപ്പുസത്യാഗ്രഹ പ്രസ്ഥാനത്തിൽ പങ്കെടുത്തു കൊണ്ട് ചെങ്കുപ്പായക്കാർ എടുത്ത ധീരമായ പ്രതിജ്ഞ ഇങ്ങനെയായിരുന്നു.
" ഞങ്ങൾ, പഠാണികൾ നാമാവശേഷമാകുന്നത് വരെയോ, ഇന്ത്യാരാജ്യത്ത് നിന്നും ഇംഗ്ലീഷുകാരെ തുരത്തിയോടിക്കും വരെയോ ഞങ്ങൾ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും. അഹിംസ ആയുധമാക്കിക്കൊണ്ട്.  ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഏക അഭിപ്രായമാണ്. മതം ഞങ്ങൾക്ക് തടസ്സമല്ല."
     വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ ഗവൺമെൻറ് വിരുദ്ധ നീക്കങ്ങൾ ചെറുക്കാൻ ഒരു പ്രത്യേക നിയമം ബ്രിട്ടീഷുകാർ കൊണ്ടുവന്നു.ഫ്രോണ്ടിയർ ക്രൈംസ് റെഗുലേഷൻ നിയമം ജനങ്ങൾക്കെതിരായ ഈ നിയമത്തെക്കുറിച്ച് അന്വേഷിക്കാൻ ഗാഫർഖാന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റിയെ കോൺഗ്രസ് നിയോഗിച്ചു . പെഷവാറിൽ ചെന്ന കമ്മറ്റി അംഗങ്ങളെ  അറ്റോക്ക്  എന്ന സ്ഥലത്ത് വെച്ച് 1930 ഏപ്രിൽ 22ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന്റെ വാർത്ത അറിഞ്ഞ് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. പ്രകടനമായി നീങ്ങിയ അവരെ പോലീസ് തടഞ്ഞു. നേതൃത്വം നൽകിയ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരെ പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ അവർ അനുസരിച്ചില്ല. നേതാക്കന്മാരെ കൊണ്ടുപോകാൻ ജാഥക്കാർ സമ്മതിച്ചതുമില്ല.  ഒടുവിൽ നടന്നുകൊള്ളാം എന്ന് സമ്മതിച്ച് സന്ധിയിലായി. നേതാക്കളും പോലീസുകാരും മുന്നിലും ആയിരങ്ങൾ പിന്നിലുമായി അവർ നടന്നു തുടങ്ങി. മുദ്രാവാക്യം മുഴക്കി, പോലീസ് സ്റ്റേഷൻ ലക്ഷ്യം വച്ചുകൊണ്ട്. ഈ സമയത്ത് രണ്ട് പട്ടാള വണ്ടികൾ എതിരെ വന്നു. ഘോഷയാത്രക്കാരുടെ ഇടയിലേക്ക് വാഹനം ഇരച്ചു കയറി. പതിനഞ്ച് പേർ വണ്ടിച്ചക്രങ്ങളിൽ പെട്ട് ചതഞ്ഞരഞ്ഞു. ഒരു  ബ്രിട്ടീഷുകാരൻ വണ്ടിക്ക് പിന്നിലായി മോട്ടോർസൈക്കിളിൽ പിന്തുടരുന്നുണ്ടായിരുന്നു. സൈക്കിൾ നിയന്ത്രണം വിട്ട് ലോറിയുമായി കൂട്ടിയിടിച്ചു. ബ്രിട്ടീഷുകാരൻ മരിച്ചു. ഈ രണ്ട് ദുരന്തങ്ങൾക്കും ഉത്തരവാദികൾ ചുവപ്പു സേനക്കാരാണെന്ന് പോലീസ് പറഞ്ഞു. ഇതിനു പ്രതികാരം ചെയ്യുമെന്ന വാശിയുമായി പട്ടാളം രംഗത്തിറങ്ങി വെടിയുതിർത്തു .പലരും ഓടി രക്ഷപ്പെട്ടു. ചെങ്കുപ്പായക്കാർ മാത്രം ഓടാതെ നിന്ന നിൽപ്പിൽ നിന്നു. പട്ടാളം തങ്ങളുടെ കൂട്ടുകാരുടെ ജഡം വിട്ടുകിട്ടും വരെ തിരിച്ചു പോകുന്ന പ്രശ്നമില്ല എന്ന ശാഠ്യത്തിൽ ആയിരുന്നു അവർ . ആവശ്യം അനുവദിക്കപ്പെട്ടില്ല . ജഡം കിട്ടാതെ തിരിച്ചു പോകുന്ന പ്രശ്നമില്ല എന്ന വാശിയിൽ ചെങ്കുപ്പായക്കാരും നിന്നു. പോലീസ് വെടി തുടങ്ങി വെടിവെപ്പിൽ മുപ്പത്തൊന്ന് പേർ മരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. യഥാർത്ഥത്തിൽ മരണം 250 ഓളമാണ്. പോലീസ് അതിക്രമങ്ങളുടെ വാർത്ത അറിഞ്ഞെത്തിയ ഗാഫർഖാനെ പോലീസ് അറസ്റ്റ് ചെയ്തു.  ഗാഫർഖാന്റെ വീടിന് പോലീസ് തീവച്ചു. സമാധാനപരമായി പ്രതിഷേധിച്ചവരെ വെടിവെച്ചു കൊല്ലുകയും ഗാഫർഖാനെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന വാർത്ത അറിഞ്ഞു ജനങ്ങൾ ക്ഷുഭിതരായി. ബ്രിട്ടീഷുകാരുമായി നേരിട്ട് ഏറ്റുമുട്ടാൻ അവർ തയ്യാറായി. പല സർക്കാർ ഓഫീസുകളും ബ്രിട്ടീഷുകാരുടെ വീടുകളും അവർ അഗ്നിക്കിരയാക്കി. പട്ടണത്തിന്റെ നിയന്ത്രണം കലാപകാരികളുടെ കയ്യിലായി. കലാപം അമർച്ച ചെയ്യാൻ കൂടുതൽ പട്ടാളക്കാരെ പെഷവാറിലേക്ക് കൊണ്ടുവന്നു. ഒരു കമ്പനി ഗഡ് വാൾ റൈഫിൾസും അവരിലുണ്ടായിരുന്നു. ഗഡ് വാൾ റൈഫിൾസിലെ അംഗങ്ങളെ കൊണ്ടുവരാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ച പ്രധാന വികാരം ഈ സേനാവിഭാഗത്തിൽ ഉള്ളവരെല്ലാം ഹിന്ദുക്കളാണെന്നതായിരുന്നു.  പെഷവാറിലെ മഹാഭൂരിപക്ഷം വരുന്ന മുസ്ലീംങ്ങളെ അടിച്ചമർത്താൻ ഗെഡ് വാൾ റൈഫിൾസ് ആണ് ഏറ്റവും അനുയോജ്യം എന്നായിരുന്നു ബ്രിട്ടീഷ് അധികൃതരുടെ കണക്കുകൂട്ടൽ.പെഷവാറിൽ സമാധാനപരമായി പ്രകടനം നടത്തിയ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാൻ ബ്രിട്ടീഷ് പട്ടാളമേധാവി ഉത്തരവ് നൽകിയപ്പോൾ ഗഡ് വാൾ റൈഫിൾസിലെ അംഗങ്ങൾ വിസമ്മതിച്ചു.. ചന്ദ്ര സിംഗ് ആയിരുന്നു അവരുടെ നേതാവ് ഞങ്ങളുടെ സഹോദരന്മാരെ വെടിവെച്ചു കൊല്ലാൻ ഞങ്ങൾ തയ്യാറല്ല എന്ന് അവർ പ്രഖ്യാപിച്ചു. ആജ്ഞ ലംഘിച്ച
ചന്ദ്ര സിംഹും പ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു . പട്ടാളക്കോടതി അവരെ എല്ലാം ശിക്ഷിച്ചു. ജീവപര്യന്ത കഠിനതടവായിരുന്നു ചന്ദ്രസിങ് ഗഡ് വാളിനു ലഭിച്ചത്.
 തയ്യാറാക്കിയത്:  പ്രസന്നകുമാരി .ജി

Sunday, February 4, 2024

അധ്യാപകക്കൂട്ടം സ്ഥലപരിചയം/Adhyapakakkoottam

അധ്യാപകക്കൂട്ടം സ്ഥലപരിചയം

അഗ്രഹാരപ്പൊരുൾ തേടി കൽപ്പാത്തിയിലൂടെ..

Intro :1 

Click Here for youtube video


Part : 2

Click here for video 1

Part : 3
കൽപ്പാത്തിയുടെ രുചിഭേദങ്ങൾ

ഈ സ്കൂളുകൾക്കും ചില പ്രത്യേകതകൾ ഉണ്ട്. ഒപ്പം കുട്ടികളുടെ അടിപൊളി പ്രകടനങ്ങളും കാണാം..
 Pat: 4